കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ കേരളം ഇല്ല

single-img
30 January 2019

കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ നിന്ന് കേരളത്തെ ഒഴുവാക്കി. ഹിമാചല്‍പ്രദേശ്, യുപി, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ ഏഴു സംസ്ഥാനങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ഈ സംസ്ഥാനങ്ങൾക്കായി ആകെ 7,214.03 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

പ്രളയശേഷം കേരളം ആവശ്യപ്പെട്ട തുക തരാന്‍ തയ്യാറാക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തടയുകയും ചെയ്തിരുന്നു. അതിനു പുറമെയാണ് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ നിന്ന് കേരളത്തെ ഒഴുവാക്കിയത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് സഹായം നല്‍കാനുളള തീരുമാനം എടുത്തത്.

കഴിഞ്ഞ വര്‍ഷം വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ കേന്ദ്ര വിഹിതം ലഭിച്ചിരിക്കുന്നത്. 4,714.28 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക.

കര്‍ണാടകയ്ക്ക് 949.49 കോടി രൂപയും യുപിയ്ക്ക് 191.73 കോടി രൂപയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് 13.09 കോടിയും ആന്ധ്രയ്ക്ക് 900.40 കോടിയും ഹിമാചലിന് 317.44 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഗജാ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ട ആന്ധ്രപ്രദേശിന് സഹായം നല്‍കാന്‍ തീരുമാനിച്ച കേന്ദ്ര സർക്കാർ പക്ഷെ തമിഴ്നാടിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.