മോദി സർക്കാരിനെതിരെ പ്രതിഷേധം; ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് അംഗങ്ങൾ രാജിവെച്ചു
കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും രാജിവെച്ചു. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
സ്വതന്ത്ര അംഗങ്ങളായ പിസി മോഹനന്‍, ജെവി മീനാക്ഷി എന്നിവരാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ചത്. ഇവരുടെ രാജിയോടെ എന്‍.എസ്.സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ.അമിതാഭ് കാന്ത് എന്നിവര്‍ മാത്രമായി.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍.എസ്.സി) ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് പി.സി.മോഹനന്‍. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി, തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിൻ്റെ കാരണമെന്നാണ് സൂചനകൾ.
നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും രാജിവെച്ചതിന് ശേഷം മോഹനന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.