തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ഉച്ചയ്കു ശേഷം ജാഥകളില്ല; ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ജാഥകൾ അനുവദിക്കില്ലെന്നു പൊലീസ്

single-img
29 January 2019

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതക്കുരുക്കും പതിവ് സംഭവങ്ങളായി മാറിയിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതുപോലെ ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

സമരങ്ങള്‍ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ല. രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്നും കമ്മീഷണര്‍ പറഞ്ഞു. ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ജാഥകള്‍ക്ക് മാത്രമേ നടത്താന്‍ അനുവദിക്കൂ. ഇതുമാത്രമല്ല, ജാഥയുടെ പേരില്‍ റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. പ്രകടനങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താന്‍ പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.