അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് രാഹുല്‍ ഗാന്ധി; യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്

single-img
29 January 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ടാക്കണമെന്നാണ്. ഒന്നു പണക്കാര്‍ക്കും മറ്റൊന്നു പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും വേണ്ടി. മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്കായി ചെലവാക്കി. ഒരു രൂപ പോലും പാവങ്ങള്‍ക്കു വേണ്ടി നല്‍കിയില്ല. ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മോദി ശ്രമിച്ചെന്നും രാഹുല്‍ ആരോപിച്ചു.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. താല്‍ക്കാലിക ലാഭമുണ്ടാക്കുകയെന്നതു കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. നാട്ടില്‍ പട്ടിണികൊണ്ട് ബുദ്ധിമുട്ടിയ ജനങ്ങളുണ്ടായിരുന്നു. അവര്‍ക്കു ഹരിത വിപ്ലവം നടത്തി ഭക്ഷണം കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.

ഒരു ദശാബ്ദത്തിലടക്കം ഇന്ത്യ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും. അഞ്ച് വര്‍ഷം എടുത്ത് പ്രധാനമന്ത്രി രാജ്യത്തിന്റെ സമയം നശിപ്പിക്കുകയായിരുന്നു. ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്.

കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചതിന് 2019ല്‍ അധികാരത്തില്‍ ഞങ്ങള്‍ വരുമ്പോള്‍ പരിഹാരം കാണും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാണ് ഈ പരിപാടിയുടെ മുഖ്യവാചകം. അതുകൊണ്ട് എല്ലാവരും അത് ഉള്‍ക്കൊള്ളണം.

കോണ്‍ഗ്രസിലെ ഓരോ നേതാക്കളും പ്രവര്‍ത്തകരും എന്റെ ബൂത്ത് എന്റെ അഭിമാനം എന്റെ പാര്‍ട്ടി എന്നതു മനസ്സിലാക്കണം. എല്ലാവരും കോണ്‍ഗ്രസിനു വേണ്ടിയിട്ടാകണം പോരാടേണ്ടത്. ശക്തി പരിപാടിയിലേക്ക് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും എത്തിച്ചേരാം.

പലരും പല അഭിപ്രായങ്ങളും ഇതിനകം പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളെയും ചെറുപ്പക്കാരെയും സ്ഥാനാര്‍ഥിയാക്കണമെന്നും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ചെറുപ്പക്കാരും വനിതകളും മല്‍സരിക്കുമെന്നത് ഉറപ്പു വരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.