ഡബ്ബിങ്ങിനിടെ വൃത്തികേട് വിളിച്ചുപറഞ്ഞു; സംവിധായകന്റെ മുഖത്തടിച്ചു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

single-img
29 January 2019

മൂന്നു ദശാബ്ദങ്ങളിലേറെയായി മലയാളത്തിലെ നായികമാരുടെ ശബ്ദമായി സിനിമയില്‍ സജീവമായ ഡബ്ബിങ് കലാകാരിയാണ് ഭാഗ്യലക്ഷ്മി. എണ്‍പതുകളിലെ ഡബ്ബിങ് കാലത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ വച്ചുണ്ടായ ഡബ്ബിങ്ങിനിടയില്‍ ഒരു സംവിധായകന്‍ മോശമായി പെരുമാറിയതിനു പിന്നാലെ മടി കൂടാതെ പ്രതികരിച്ചതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സു തുറന്നത്.

”റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യാനാണ് എത്തിയത്. ഡബ്ബിങ്ങിനിടയില്‍ റേപ്പിങ് ശരിയാകുന്നില്ല എന്ന് സംവിധായകന്‍ വിളിച്ചുപറയുന്നുണ്ട്. റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ. അയാള്‍ക്കല്ലേ അത് ശരിയാക്കാനാകൂ എന്ന് ഞാന്‍ പറഞ്ഞു. റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്കല്ലേ ഞാന്‍ ശബ്ദം നല്‍കുന്നത്, അലറി വിളിക്കുക എന്ന ജോലിയല്ലേ എനിക്ക് ചെയ്യാനാകൂവെന്നും ഞാന്‍ പറഞ്ഞു.

‘എന്നെ വിടൂ, എന്നെ വിടൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍. എത്ര ടേക്കെടുത്തിട്ടും സംവിധായകന് തൃപ്തിയാകുന്നില്ല. കുറച്ചുകഴിഞ്ഞ് അയാള്‍ എഴുന്നേറ്റ് ബഹളം തുടങ്ങി. ഒരു റേപ്പ് സീന്‍ പോലും ഒന്ന് മര്യാദക്ക് ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് നിങ്ങളെന്ന് ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്ക് വിളിച്ചുപറഞ്ഞു. ഒടുവില്‍ ക്ഷമിക്കണം, ഞാനീ ചിത്രത്തിന് ഡബ്ബ് ചെയ്യുന്നില്ല എന്നുപറഞ്ഞ് പുറത്തേക്കിറങ്ങി.

‘അയാള്‍ വിട്ടില്ല. നിന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേയുള്ളൂവെന്നായി അയാള്‍. പുറത്തിറങ്ങിയ എന്നോട്, കയറെടീ അകത്ത് എന്നായി അയാള്‍. എടീ പോടീ എന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ നീ എന്തുചെയ്യുമെന്നായി അയാള്‍. വിളിച്ചുനോക്കാന്‍ പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. മുഖത്ത് ഒരൊറ്റയടി കൊടുത്തു.

ചെന്നൈ എവിഎം സ്റ്റുഡിയോ ഉടമ ശരവണന്‍ സര്‍ ഓടിവന്ന് കാര്യം തിരക്കിയപ്പോള്‍ ഞാന്‍ സംഭവം വിവരിച്ചു. ഈ സ്റ്റുഡിയോയില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്ന് സംവിധായകന് താക്കീത് നല്‍കി. ആ സിനിമ വേണ്ടെന്ന് വെച്ച് മടങ്ങി- ഭാഗ്യലക്ഷ്മി പറഞ്ഞു.