ഇതുവരെ എത്ര മുസ്ലീങ്ങൾക്കും ദളിതർക്കും ഭാരതരത്ന ലഭിച്ചിട്ടുണ്ട്; ചോദ്യവുമായി അസദുദ്ദീന്‍ ഒവൈസി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ-ഭാരതരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെ തുടർന്നുള്ള വിവാദങ്ങൾക്കും ശമനമില്ല. പുരസ്‌കാരം നല്‍കുന്നത് ഒരു വിഭാഗത്തിന് മാത്രമാണെന്ന് ആരോപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ എത്ര ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും പാവപ്പെട്ടവര്‍ക്കും ബ്രാഹ്മണരല്ലാത്ത മേല്‍ജാതിക്കാര്‍ക്കും ഭാരത രത്‌ന ലഭിച്ചിട്ടുണ്ടെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്.
നിര്‍ബന്ധത്തിന് വഴങ്ങിയാണ് അംബേദ്കറിന് ഭാരത രത്‌ന നല്‍കിയതെന്നും അല്ലാതെ പൂര്‍ണ മനസ്സോടെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സവര്‍ക്കറിന് ഭാരത രത്‌ന നല്‍കാത്തതിന് എതിരെ ശിവസേന വിമർശനമുന്നയിച്ചു. സവര്‍ക്കര്‍ മോദി യുഗത്തില്‍ തഴയപ്പെടുകയാണെന്നാണ് ശിവസേന ആരോപിച്ചത്.
മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായി പ്രണബ് കുമാര്‍ മുഖര്‍ജി, ഗായകന്‍ ഭുപന്‍ ഹസാരിയ നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് ഭാരത രത്‌ന നല്‍കി ആദരിച്ചത്. ഇതില്‍ നാനാജി ദേശ്മുഖ് ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതും വാർത്തയായിരുന്നു.