ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; കെ.പി. പ്രകാശ് ബാബു മോദിക്കൊപ്പം തൃശൂരില്‍ പൊതുസമ്മേളന വേദിയിലെത്തിയതിനെ ചൊല്ലി വിവാദം

single-img
28 January 2019

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി. പ്രകാശ് ബാബു വേദി പങ്കിട്ടതിനെച്ചാല്ലി വിവാദം. ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെ.പി.പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പെട്ടവയാണ് ഇതില്‍ പലതും.

ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ് വിവരം.

ശബരിമലയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കൊപ്പം വരെ പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.