പേസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ന്യൂസിലാന്‍ഡ് 243 റണ്‍സിന് ഓള്‍ഔട്ട്

single-img
28 January 2019

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ വെറ്ററന്‍ താരം റോസ് ടെയ്‌ലറും (93) വിക്കറ്റ് കീപ്പര്‍ ടോം ലാഥനും (51) ചേര്‍ന്നാണ് ആഥിതേയരെ മാന്യമായ സ്‌കോറിലെത്തിച്ചത്.

എംഎസ് ധോണി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ(13) ഭുവി വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ വില്യംസനും ടെയ്ലറും കിവീസിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ ചാഹലിന്റെ പന്തില്‍ വണ്ടര്‍ ക്യാച്ചില്‍ വില്യംസനെ(28) മടക്കി പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. മിഡ് വിക്കറ്റില്‍ ഇടത്തോട്ട് മുഴുനീള ഡൈവിംഗിലായിരുന്നു പാണ്ഡ്യയുടെ സാഹസികത. വില്യംസണ്‍ പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 59. പിന്നീടൊന്നിച്ച ടെയ്ലറും ലഥാമും അര്‍ദ്ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി.

എന്നാല്‍ 119 റണ്‍സിന്റെ ഈ കൂട്ടുകെട്ട് പൊളിച്ച് 38-ാം ഓവറില്‍ ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു. 51 റണ്‍സെടുത്ത ലഥാമിന്റെ ഷോട്ട് റായുഡുവിന്റെ കൈകളില്‍ അവസാനിച്ചു. പിന്നാലെ ആറ് റണ്‍സെടുത്ത നിക്കോളിസിനെയും മൂന്ന് റണ്‍സെടുത്ത സാന്റ്‌നെയും പാണ്ഡ്യ പുറത്താക്കി. ഇതോടെ 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കിവീസ് ആറ് വിക്കറ്റിന് 201.

ഏഴാം ഓവറില്‍ ക്രീസിലെത്തിയ ടെയ്ലറെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ഷമി അനുവദിച്ചില്ല. 46-ാം ഓവറിലെ ആദ്യ പന്ത് ബാറ്റിലുരസി കാര്‍ത്തിക്കിന്റെ കൈകളില്‍ അവസാനിച്ചു. 106 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതം താരം 93 റണ്‍സെടുത്തു. ടെയ്ലര്‍ പുറത്തായതോടെ ന്യൂസീലന്‍ഡ് വാലറ്റം അതിവേഗം മടങ്ങി. 48-ാം ഓവറിലെ അവസാന പന്തില്‍ സോധിയെ(12) കോലിയുടെ കൈകളില്‍ ഷമിയെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നിയ ബ്രേസ്വെല്ലിനെ(15) കോലി അനായാസം റണ്‍ ഔട്ടാക്കി. അനാവശ്യ റണ്ണിനായി ഓടിയതാണ് ബ്രേസ്വെല്ലിന് വിനയായത്. ഭുവിയുടെ ഇതേ ഓവറില്‍ ബോള്‍ട്ട്(2) സ്ലിപ്പില്‍ ഷമിയുടെ കൈകളില്‍ അവസാനിച്ചു.