2014നു ശേഷം മോദിക്കു ലഭിച്ച 1800 സമ്മാനങ്ങൾ ലേലത്തിൽ; 3,800 രൂപ നല്‍കി ഹനുമാന്‍ വിഗ്രഹം സ്വന്തമാക്കി പത്തുവയസ്സുകാരൻ
മോദി സർക്കാർ 2014 ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രിക്കു ലഭിച്ച സമ്മാനങ്ങൾ ഞായറാഴ്ച ലേലത്തില്‍ വച്ചു. തലപ്പാവ്, ഷാള്‍, ജാക്കറ്റ്, സംഗീതോപകരണങ്ങള്‍, ചിത്രങ്ങൾ തുടങ്ങി ഏകദേശം 1800 സമ്മാനങ്ങളാണ് ലേലത്തിനെത്തിയത്. വിറ്റഴിക്കാത്ത സമ്മാനവസ്തുക്കള്‍ ജനുവരി 29 മുതല്‍ 31 വരെ ഇ-ലേലം ചെയ്യും. ഓണ്‍ലൈനിലൂടെ ആവശ്യക്കാര്‍ക്ക് ഇവ വാങ്ങാവുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദൗത്യമായ ക്ലീന്‍ ഗംഗ പദ്ധതിക്കായി ലേലത്തുക ഉപയോഗിക്കും. 3,800 രൂപ നല്‍കി ഹനുമാന്‍ വിഗ്രഹം കൈവശപ്പെടുത്തിയ പത്തുവയസുകാരന്‍ അവ്യാന്‍ഷ് ഗുപ്തയാണ് ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രയം കുറഞ്ഞ വ്യക്തി. ഒരു തലപ്പാവും മുള കൊണ്ടു നിര്‍മിച്ച തൊപ്പിയും കൂടി വാങ്ങുമശന്ന് അവ്യാന്‍ഷ് പറഞ്ഞു. ലേലത്തെ കുറിച്ച് പരസ്യം കണ്ടതിനെ തുടര്‍ന്നാണ് താൻ ഇതിൽ പങ്കെടുത്തതെന്നും കുട്ടി കൂട്ടിച്ചേർത്തു.
ഗംഗാ നദീസംരക്ഷണ പദ്ധതിയില്‍ പങ്കു ചേരുന്നതില്‍ അഭിമാനമാണെന്ന് ഹിന്ദുസേനയുടെ ഉപാധ്യക്ഷന്‍ സുര്‍ജീത് യാദവ് പറഞ്ഞു. ഒരു ലക്ഷം രൂപ ലേലത്തിനായി ചെലവിട്ടു. ഇരുപതോളം സാധനങ്ങള്‍ ഇദ്ദേഹം വാങ്ങി.