എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്; അല്ലാതെ എന്നെ ആര് അറിയാനാണ്; അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്.; മമ്മൂക്കയുടെ തകര്‍പ്പന്‍ മറുപടി

single-img
28 January 2019

ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം കരസ്ഥമാക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. അമുദാനായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തെക്കുറിച്ച് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ എന്ത് കൊണ്ട് മമ്മൂട്ടിയെ പേരന്‍പിലേക്ക് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയും വൈറലാകുകയാണ്.

ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പേരന്‍പിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.സ്വാമി ജോഷി, സിബി മലയില്‍,കമല്‍, രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പേരന്‍പിന്റെ പ്രത്യേക ഷോ കാണാന്‍ കൊച്ചിയില്‍ എത്തിയത്.

എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്കയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടിയെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരന്‍പിലെ മമ്മൂക്കയെന്ന് സിബി മലയില്‍ പറഞ്ഞു. ലോകം കണ്ട മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂക്ക. ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ള സിനിമയാണ് പേരന്‍പെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി.

സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് പേരന്‍പ്. തോറ്റു പോകുന്ന നിമിഷങ്ങളിലും മകളോടുള്ള വാത്സല്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് മടങ്ങുന്ന അച്ഛനെ അനായാസമായി മമ്മൂട്ടി അവതരിപ്പിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് പേരന്‍പ്. ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയെങ്കിലും ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. ഇതിനിടെ റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യന്‍ പനോരമ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.