കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ പട്ടിണിക്കിട്ടും തല്ലിയും കുത്തിയും മെരുക്കി എടുത്ത് ചങ്ങലക്കിട്ട് പൊരിവെയിലത്ത് നെറ്റിപ്പട്ടവും കെട്ടിച്ചു നിർത്തി അതിനെ നോക്കി ആസ്വദിക്കുന്ന ക്രൂരതയുടെ പേരാണ് `ആനക്കമ്പം´
ആനയെ കെട്ടുകാഴ്ചയായി ആഘോഷങ്ങളിലും മറ്റും എഴുന്നള്ളിച്ച് പ്രകോപിപ്പിച്ച് മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പ്. അനാവശ്യമായി വെറും കാഴ്ചയ്ക്ക് ഉള്ള സുഖത്തിനു വേണ്ടി മാത്രം ആണ് ഈ സാധു മൃഗത്തെ കഷ്ടപ്പെടുത്തുന്നതെന്നും അപകടങ്ങൾ ക്ഷണിച്ചു വരുത്തി കൊണ്ട്. ഈ ക്രൂരതക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചുവെന്നും ജെനി പിവി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജെനിയുടെ ഫേസ്ബുക്ക് കുറിപ്പ്:
രണ്ടു ദിവസത്തിനു ഉള്ളിൽ വന്ന ആന ഇടഞ്ഞ വാർത്തകൾ ആണിത്.
കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ പിടിച്ചു കൊണ്ട് വന്നു, കെട്ടിയിട്ട് പട്ടിണിക്കിട്ടും തല്ലിയും കുത്തിയും മെരുക്കി എടുത്ത് ചങ്ങലക്കിട്ട് പൊരിവെയിലത്ത് സകലബഹളങ്ങുടെയും ഒത്ത നടുക്ക് നെറ്റിപ്പട്ടവും കെട്ടിച്ചു നിർത്തി അതിനെ നോക്കി ആസ്വദിക്കുന്ന ക്രൂരതയുടെ പേര് “ആനക്കമ്പം”.
സ്വേദഗ്രന്ധികൾ ഇല്ലാത്ത ആനക്ക് ചൂട് താങ്ങാൻ കഴിയില്ല. കാട്ടിൽ ആണെങ്കിലും വെള്ളത്തിൽ കിടന്നും മണ്ണ് വാരി പൊത്തിയും ആന എപ്പോഴും അതിന്റെ ശരീരം തണുപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും ആ മൃഗത്തെ ആണ് ഉൽസവത്തിന് നട്ടുച്ച വെയിലത്തു നിർത്തി കഷ്ടപ്പെടുത്തുന്നത്.
സകല മൃഗങ്ങൾക്കും പേടിയും ആലോസരവും ഉണ്ടാക്കുന്ന കാര്യം ആണ് ശബ്ദ കോലഹലങ്ങളും തീയും. കരിമരുന്നു പ്രയോഗങ്ങളുടെയും വാദ്യ മേളങ്ങളുടെയും നടുക്ക് ആണ് പാവം ആനക്ക് നിൽക്കേണ്ടി വരുന്നത്.
മനുഷ്യന് ആനയെ മെരുക്കേണ്ട ആവശ്യം ഉണ്ടായിരുന്ന കാലം കഴിഞ്ഞു പോയി, ഇപ്പോൾ അനാവശ്യമായി വെറും കാഴ്ചയ്ക്ക് ഉള്ള സുഖത്തിനു വേണ്ടി മാത്രം ആണ് ഈ സാധു മൃഗത്തെ കഷ്ടപ്പെടുത്തുന്നത്, അപകടങ്ങൾ ക്ഷണിച്ചു വരുത്തി കൊണ്ട്. ഈ ക്രൂരതക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു.
ആന വളർത്തു മൃഗം അല്ല. അതിനെ ഇണക്കുകയല്ല മെരുക്കുകയാണ് ചെയ്യുന്നത്.