പാമ്പുകളോട് കാണിക്കുന്നത് ക്രൂരത, പാമ്പുപിടുത്തത്തിൻ്റെ പേരിൽ ചെയ്യുന്നത് അസംബന്ധം: വാവ സുരേഷിനെതിരെ ഡോ. നെൽസൺ ജോസഫ്

single-img
28 January 2019

വാവ സുരേഷിനെയും അദ്ദേഹത്തെ പദ്മ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്ത ശശി തരൂര്‍ എംപിയെയും വിമര്‍ശിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി ഡോ. നെൽസൺ ജോസഫ്.  വാവ സുരേഷ് ചെയ്യുന്നത് അസംബന്ധവും അശാസ്ത്രീയവുമാണെന്ന് ഡോ. നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിമര്‍ശിക്കുന്നു.

പാമ്പിനെ പിടികൂടുന്ന രീതിതൊട്ട് പാമ്പ് കടിച്ചാല്‍ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഇതു മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.  ഇത്തരമൊരാള്‍ക്ക് പിന്തുണ നല്‍കുന്നത് പുരോഗമനം അവകാശപ്പെടുന്ന ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്നും കുറിപ്പില്‍ പറയുന്നു.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്:

വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു, പരിഗണിക്കാത്തതില്‍ ഖേദമുണ്ടെന്ന് ശശി തരൂര്‍

പാമ്പ് പിടിക്കുന്ന വാവ സുരേഷിനു പദ്മശ്രീ നല്‍കാന്‍ താന്‍ നോമിനേഷന്‍ നല്‍കിയിരുന്നെന്നും അത് തള്ളിപ്പോയതില്‍ ഖേദിക്കുന്നുവെന്നും ശശി തരൂര്‍.

ഒരു തരത്തിലും പരിഗണിക്കരുതാത്ത നിര്‍ദേശമാണ് വാവ സുരേഷിനുള്ള പദ്മശ്രീ. പാമ്പിനെ പിടിച്ചുകഴിഞ്ഞ് പ്രദര്‍ശിപ്പിച്ചും ഷോ ഓഫ് കാണിച്ചും തനിക്കും ചുറ്റിലുമുളളവര്‍ക്കും ജീവനു ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല കാരണം.

പാമ്പിനെ പിടിക്കാന്‍ പാമ്പിനെ തൊടുകപോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നത്. പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി പരിശീലനം നല്‍കുമ്പൊ ആദ്യത്തെ പടി മതിയായ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുകയെന്നത് തന്നെ. ഹെല്മറ്റ് വച്ച് വണ്ടി ഓടിക്കുന്ന ലക്ഷങ്ങളുള്ളപ്പൊ ബൈക്കില്‍ പിന്നോട്ട് തിരിഞ്ഞിരുന്ന് മൊബൈലും ഉപയോഗിച്ച് ഓടിക്കുന്നവനാണ് മികച്ച െ്രെഡവറെന്ന് പറയുന്നതുപോലെയാണ് വാവ സുരേഷിന്റെ ധീരതയെ പ്രശംസിക്കുന്നത്

വാവ സുരേഷ് മിക്കപ്പൊഴും പാമ്പുകളോട് കാണിക്കുന്നത് ക്രൂരതയാണ്. ഇക്കഴിഞ്ഞ ദിവസം തന്നെ ഇര വിഴുങ്ങിയ പാമ്പിനെ ഇരയെ പുറത്തെടുക്കുന്നെന്ന രീതിയില്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

പാമ്പിനെ പിടികൂടുന്ന രീതിതൊട്ട് പാമ്പ് കടിച്ചാല്‍ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങളില്‍ വാവ സുരേഷ് ചെയ്യുന്നത് അസംബന്ധമാണ്, അശാസ്ത്രീയമാണ്. പാമ്പിനെ പിടിച്ചുകഴിഞ്ഞ് നിന്ന് ഷോ ഓഫ് കാണിക്കുന്നത് തനിക്കും കാണികള്‍ക്കും അപകടമാണ്.

പാമ്പുകടിയേറ്റാല്‍ ആധുനികവൈദ്യശാസ്ത്രത്തെ ആശ്രയിക്കരുതെന്നും ഏതെങ്കിലും വൈദ്യന്മാരുടെയടുത്തുപോയി മഞ്ഞള്‍പ്പൊടിയിട്ടാല്‍ മതിയെന്നുമാണ് ഇയാള്‍ ഒരു ചാനലില്‍ പറഞ്ഞുകേട്ടത്.വാവ സുരേഷ് തന്നെ പറഞ്ഞിരിക്കുന്നത് തനിക്ക് മുന്നൂറിലധികം തവണ കടിയേറ്റിരുന്നെന്നായിരുന്നു .അപ്പൊ ഈ മഞ്ഞപ്പൊടിയായിരിക്കുമോ ഇട്ടത്?

മറ്റ് അപകടങ്ങളെപ്പോലെ പാമ്പുകടിയിലും ആദ്യ മണിക്കൂറുകള്‍ സുപ്രധാനമാണ്. സുവര്‍ണ്ണമണിക്കൂറെന്നാണിവയെ വിളിക്കുന്നതുതന്നെ. ഈ സുവര്‍ണ്ണമണിക്കൂറില്‍ ചെയ്യുന്നതെന്തും രോഗിയുടെ സുഖം പ്രാപിക്കലിനെ വളരെയധികം സ്വാധീനിക്കും. ഈ സുവര്‍ണ്ണമണിക്കൂറില്‍ വിഷം കല്ലുവച്ച് ഇറക്കാനും പച്ചമഞ്ഞളിട്ട് വയ്ക്കാനുമൊക്കെ പോയിക്കഴിഞ്ഞാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം

ഇത്രയധികം ഷോ ഓഫും ബഹളവുമില്ലാതെതന്നെ പാമ്പിനെ പിടിക്കുകയും അവയ്ക്ക് ശാരീരിക ക്ഷതമേല്‍പ്പിക്കാതെതന്നെ അവയുടെ ആവാസവ്യവസ്ഥയില്‍ തിരികെ വിടുകയും നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന എത്രയോ പേരുണ്ട്.

അവരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരമൊരാള്‍ക്ക് പിന്തുണ നല്‍കുന്നത് പുരോഗമനം അവകാശപ്പെടുന്ന ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല.