മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സ്: പിണറായി വിജയൻ
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സാണെന്നും, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നയാളാണു കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞു.
മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ശരിയായി നിറവേറ്റിയോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധന നടത്തണം. പ്രധാനമന്ത്രിയുടെ അനുയായികളാണു രാജ്യത്തിന്റെ സംസ്കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണു പ്രധാനമന്ത്രി എതിര്‍ക്കേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്ന നിരാശയാണു മോദിയുടെ വിമര്‍ശനത്തിനു കാരണം. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോ എന്നു മോദി ആത്മപരിശോധന നടത്തണം– പിണറായി പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ തകർക്കാൻ കേരളം ഭരിക്കുന്ന പാർട്ടി ശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി ഞായറാഴ്ച വിമർശനം ഉന്നയിച്ചിരുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ വിമർശനം