എംബിഎ വിട്ട് കൃഷി തുടങ്ങി; ഈ യുവാവിന്റെ വരുമാനം പത്തുലക്ഷം രൂപ

single-img
28 January 2019

അരി, റാഗി, മുതിര, പപ്പായ, വാഴ, ചിക്കു, ചക്ക, പേരക്ക, 20 ഏക്കറോളം സ്ഥലത്ത് തെങ്ങുകള്‍, തേക്ക് മരങ്ങള്‍, ആട്, പശു തുടങ്ങിയ മൃഗങ്ങളും. കര്‍ണാടകയിലുള്ള ഇരുപത്തിയഞ്ചുകാരനായ അമോഖ് എസ് ജഗ്തപിന്റെ കൃഷിസ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

വൈറ്റ്‌കോളര്‍ ജോബിന്റെ പുറകെ മാത്രം പോകുന്ന ഇന്നത്തെ തലമുറയില്‍ നിന്നും വ്യത്യസ്തനാകുകയാണ് അമോഖ്. ബംഗളൂരുവിലെ ജൈന്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എയ്ക്ക് ചേര്‍ന്നുവെങ്കിലും തന്റെ വഴി, കൃഷിയാണെന്ന് തിരിച്ചറിഞ്ഞതോടെ അച്ഛന്റെ ഫാം ഹൗസിലേക്ക് കൃഷി ഉപകരണങ്ങളുമായി അമോഖ് ഇറങ്ങുകയായിരുന്നു,

2004ലാണ് നഗരത്തില്‍ വളരെ അകലെയുള്ള സ്ഥലത്ത് അമോഖിന്റെ അച്ഛന്‍ ഫാം ഹൗസ് വാങ്ങുന്നത്. അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ അമോഖ് അവിടെ പോകുമായിരുന്നു. പ്രകൃതിയെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങുന്നത് അവിടെ നിന്നാണ്. അവിടെ തന്നെയാണ് അമോഖിന്റെ കൃഷി വേരുറപ്പിച്ചത്.

2016 -ല്‍ അമോഖ് ജൈവകൃഷി തുടങ്ങി. വിവിധയിനം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. തൊഴിലാളികളുടെ കൂലിയും മറ്റ് ചിലവുകളും കഴിച്ച് വര്‍ഷത്തില്‍ ഏഴ് മുതല്‍ പത്തുലക്ഷം വരെ ലാഭമാണ് അമോഖ് ഇപ്പോള്‍ നേടുന്നത്.

അരി, റാഗി, മുതിര, പപ്പായ, വാഴ, ചിക്കു, ചക്ക, പേരക്ക തുടങ്ങിയവയും വിവിധ മരങ്ങളുമാണ് നടുന്നത്. കൂടാതെ, ആട്, പശു തുടങ്ങിയ മൃഗങ്ങളേയും വളര്‍ത്തുന്നു. പലതരം കൃഷി ഒരുമിച്ച് ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. പത്ത് സ്ഥിരം തൊഴിലാളികളുണ്ട് ഫാമില്‍.

വിളവെടുപ്പ് സമയത്ത് കൂടുതല്‍ പേരെ നിയമിക്കും. ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവയെല്ലാം ഉപഭോക്താക്കളിലെത്തിക്കുന്നത്. ഗ്രീന്‍വാലി എന്ന പേരില്‍ ഫാം ഹൗസിനോട് ചേര്‍ന്ന് കടയും ഉണ്ട്. ഇവിടെ പഴങ്ങള്‍, പച്ചക്കറി, തേന്‍, പാല്‍, നെയ്യ് ഇവയെല്ലാം വില്‍പനയുമുണ്ട്.

കടപ്പാട് ബെറ്റര്‍ ഇന്ത്യ