മരണശേഷവും ജയലളിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിവരുന്നത് ലക്ഷങ്ങൾ
ജയലളിതയുടെ മരണശേഷവും അവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നുണ്ടെന്ന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ്. കഴിഞ്ഞദിവസം ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
ജയലളിത വിവിധയിടങ്ങളിൽ നടത്തിയ നിക്ഷേപങ്ങളുടെയും, കോടനാട് ഉൾപ്പെടെയുള്ള എസ്റ്റേറ്റുകളുടെ വാടകയിനത്തിലുമുള്ള പണമാണ് ഇപ്പോഴും അക്കൗണ്ടിലേക്ക് വരുന്നത്. ലക്ഷക്കണക്കിന് രൂപ പ്രതിമാസം വന്നുചേരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് ഇതിന് നികുതിയും ചുമത്തുന്നുണ്ട്. എന്നാൽ നികുതി അടക്കാൻ ആരും ഇത് വരെ തയ്യാറായിട്ടില്ല എന്ന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് കോടതിയെ അറിയിച്ചു.
കൂടാതെ നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയതിനു പിന്നാലെ പത്തുവർഷംമുമ്പ് ജയലളിതയുടെ നാല് വീടുകൾ ഇൻകംടാക്സ് ജപ്തി ചെയ്തതായും കോടതിയെ രേഖാമൂലം അറിയിച്ചു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. മരണത്തെ തുടർന്ന് സ്വത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെയും അതേറ്റെടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.