സെൻകുമാർ അറിയാൻ, മിനിഞ്ഞാന്ന് താങ്കൾ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് പിഎസ്എൽവി സി 44 ഇന്ത്യ വിജയകരമായി പറഞ്ഞു വിട്ടു; നമ്പി നാരായണൻ ദശാബ്ദങ്ങൾക്ക് മുമ്പ് നൽകിയ സംഭാവന: സെൻകുമാറിനെതിരെ സംവിധായകൻ വി സി അഭിലാഷ്
പത്മഭൂഷൻ ലഭിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ മുൻ കേരള ഡിജിപി സെൻകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ സംവിധായകൻ വി സി അഭിലാഷ്. സെൻകുമാറും മറ്റുള്ളവരും ചേർന്ന് നമ്പി നാരായണൻ്റെ കരിയർ തുലച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹം ഇന്ന് ചിലപ്പോൾ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന പദവിയിലെത്തുമായിരുന്നുവെന്ന് വി സി അഭിലാഷ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സെൻകുമാറിനെതിരെ രംഗത്തെത്തിയത്. മിനിഞ്ഞാന്ന്, രാത്രിയുടെ അന്ത്യയാമങ്ങളിൽഅതായത്, താങ്കൾ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു. അതിന്റെ പേര് പിഎസ്എൽവി സി 44. നമ്പി നാരായണൻ ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് നൽകിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ എന്ന ചോദ്യവും വി സി അഭിലാഷ് ഉന്നയിച്ചു.
ആ റോക്കറ്റിലെ സെക്കൻഡ് സ്റ്റേജിലെ നാല് എൻജിനുകൾ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ പ്രതിഭയുടെ സൃഷ്ടിയാണ്. ഇന്നോളം ഒരു പരാജയവും നേരിടാത്ത, മംഗൾയാനടക്കം ഉയരങ്ങളിലേക്ക് കൊണ്ടുപോയ,വികാസ് എൻജിന്റെ ചരിത്രം സമയം കിട്ടുമ്പോൾ ഗൂഗിളിൽ തപ്പി നോക്കാനും വി സി അഭിലാഷ് സെൻകുമാറിനെ ഉപദേശിക്കുന്നുണ്ട്.