ഭാഗവത് രത്നയല്ല, ഭാരത് രത്‌ന; മോദി സർക്കാരിൻ്റെ പത്മ പുരസ്കാര വിതരണത്തെ രൂക്ഷമായി വിമർശിച്ചു ടെലഗ്രാഫ്
നരേന്ദ്ര മോദി സർക്കാരിൻ്റെ പത്മ പുരസ്കാര വിതരണം രൂക്ഷമായി വിമർശിച്ച് ടെലഗ്രാഫ് പത്രം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ അജന്‍ണ്ട മാത്രം മുന്നില്‍ വെച്ച് ഭാരത് രത്‌ന, പത്മ പുരസ്‌കാര പ്രഖ്യാപനങ്ങളാണ് വിമർശനവിധേയമായിരിക്കുന്നത്. ഭാഗവത് രതനയല്ല ഭാരത് രത്‌ന എന്ന തലക്കെട്ടിലാണ് ഇന്നത്തെ പത്രം പുറത്തിറക്കിയിരിക്കുന്നത്.
ആര്‍എസ്എസിന്റേയും ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റേയും നേതാവായിരുന്ന ദേശ്മുഖിന് വാജ്‌പേയ് ഭരണകാലത്ത് പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയ്ക്ക് ഭാരത രത്‌ന. മറ്റ് രണ്ട് പേര്‍ക്ക് കൂടി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും സംഘ്പരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തി സംഘ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പിതാവിന് പെട്ടെന്നുണ്ടായ ആര്‍എസ്എസ് ചായ്‌വിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിടുന്ന ബിജെപി രാഷ്ട്രീയ നേട്ടത്തിന് പത്മപുരസ്കാരങ്ങൾ ഉപയോഗിക്കുന്നുവെന്നതാണ് ഉയർന്നുവരുന്ന വാദങ്ങൾ.