ആർഎസ്എസ് ആസ്ഥാനത്തെത്തി ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ പുത്രനാണെന്ന് പ്രസംഗിച്ചതിൻ്റെ പ്രത്യുപകാരം: പ്രണബ് മുഖര്‍ജിയുടെ ഭാരത രത്നയ്ക്കെതിരെ ജെഡിഎസ് നേതാവ്

single-img
26 January 2019

ഇന്ത്യയുടെ മുൻ പ്രസിഡൻ്റ് പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന നല്‍കിയതില്‍ വിമര്‍ശനവുമായി ജനതാദള്‍ സെക്യുലര്‍ നേതാവ് ഡാനിഷ് അലി രംഗത്ത്. ആര്‍എസ്എസിൻ്റെ ക്ഷണം സ്വീകരിച്ച് അവരുടെ ആസ്ഥാനത്തെത്തി ചടങ്ങില്‍ പങ്കെടുത്തതിന്റെ പ്രത്യുപകരമായാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം   പ്രണബ് മുഖർജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുകയും ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന്  പ്രസംഗിക്കുകയുംചെയ്തു. അതിനുള്ള പ്രതികാരമായിട്ടാണ് അദ്ദേഹത്തിന് ആ പുരസ്‌കാരം നല്‍കിയതെന്നും ഡാനിഷ് അലി ആരോപിച്ചു.

പ്രണബ് മുഖര്‍ജിയേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹനായ നിരവധി പേര്‍ ഉണ്ടായിരുന്നു. ബിജു പട്‌നായികും കാശിറാമും ഈ പുരസ്‌കാരം ലഭിക്കേണ്ടവരായിരുന്നു. – ഡാനിഷ് അലി പറഞ്ഞു.

കര്‍ണാടകയിലെ സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. നിരവധി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തേയും പരിഗണിച്ചില്ല- ഡാനിഷ് അലി പറഞ്ഞു.