കേരളം ഇന്ന് നിക്ഷേപകർക്ക് അനുകൂലമാണ്, പക്ഷേ ഹർത്താൽ; ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചയായി കേരളത്തിലെ ഹർത്താൽ ദുരിതം
ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചയായി കേരളത്തിൽ അടിക്കടി നടക്കുന്ന ഹർത്താലുകൾ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും കോട്ടക് മഹീന്ദ്ര ബാങ്കും സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് കേരളത്തിലെ ഹർത്താൽ പ്രശ്നങ്ങൾ ഉയർന്നുവന്നത്.
വ്യവസായിയും സിഐഐ ഗൾഫ് കമ്മിറ്റി ചെയർമാനുമായ എംഎ യൂസഫലി കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദമാക്കുന്നതിനിടയിലാണ് ഈ ചർച്ച രൂപപ്പെട്ടത്. കേരളത്തിൽ നടന്നുവരുന്ന ഹർത്താൽ മൂലം ആഗോള നിക്ഷേപകർ സംസ്ഥാനത്തെത്താൻ വിമുഖത കാട്ടുമെന്നും ഇത് വിനോദസഞ്ചാര മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ ഹർത്താലുകൾ ഒരു വസ്തുതയാണെന്നും ഇപ്പോൾ സംസ്ഥാനത്ത് ഹർത്താലുകൾക്കെതിരായ ഒരു സ്ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും മറ്റും ചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാകാൻ പരിശ്രമിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ നിക്ഷേപകർക്ക് ഏറെ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച മാനവവിഭവ ശേഷി ലഭ്യമായ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്ത്, സി.ഐ.ഐ. ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി (ഡി.ഐ.പി.പി.) സെക്രട്ടറി രമേഷ് അഭിഷേക് തുടങ്ങി നിരവധി വിദേശ നിക്ഷേപകരും ചർച്ചയിൽ പങ്കെടുത്തു.