ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാൽ യുവതി പ്രവേശനമാകാം; നിരീക്ഷണ സമിതി
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് നിലവിൽ ശബരിമലയിലെ യുവതി പ്രവേശനത്തിന് വിഘാതമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ യുവതിപ്രവേശനം ആകാമെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്നും നിരീക്ഷണ സമിതി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടി വരും. പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്- നിരീക്ഷണസമിതി പറഞ്ഞു.
പ്രളയത്തില്‍ പമ്പയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സമയമെടുക്കുമെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും സമിതി കോടതിയെ അറിയിച്ചു.