പാൽ മോഷണം വ്യാപകം; സൂപ്പർ താരങ്ങളുടെ സിനിമകളുടെ റിലീസ് ദിവസം ഫ്ലെക്സിൽ പാലഭിഷേകം നടത്തുന്നത് നിരോധിക്കണമെന്ന് തമിഴ്നാട്ടിലെ പാൽ വ്യാപാരികൾ
തമിഴ്നാട്ടിൽ സൂപ്പർതാരങ്ങളുടെ സിനിമ റിലീസ് ചെയുന്ന ദിവസം ഫ്ലെക്സിൽ പാലഭിഷേകം നടത്തുന്നത് നിരോധിക്കണമെന്ന് തമിഴ്നാട്ടിലെ പാൽ വ്യാപാരികൾ. സൂപ്പർതാരങ്ങളുടെ സിനിമ റിലീസ് ദിവസം വ്യാപകമായി കടകളിൽ നിന്നും പാൽ കവറുകൾ മോഷണം പോകാറുണ്ട് എന്ന് പറഞ്ഞാണ് തമിഴ്നാട് മിൽക്ക് ഡീലേഴ്സ് എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ തമിഴ് നാട് പോലീസിനെ സമീപിച്ചിരിക്കുന്നത്.
ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ സാധാരണ അർധരാത്രിയാണ് കടകളിൽ പാൽ എത്തുന്നത്. ഇത് കടക ഉടമകള്‍ പുറത്തു തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ സിനിമ റിലീസ് ദിവസങ്ങളിൽ ഇത് വ്യാപകമായി മോഷണം പോകുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം. പോലീസിൽ പരാതി നൽകിയാലും അവർ കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകുന്നില്ല എന്നും ഇവർ പറയുന്നു.
നൂറുകണക്കിന് കേന്ദ്രങ്ങളിലാണ് തമിഴ് നാട്ടിൽ സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്നത്. ഫാൻസ് അസോസിയേഷനുകൾ മത്സരിച്ചാണ് പാലഭിഷേകം നടത്തുന്നത്. ഇതുമൂലം ആയിരക്കണക്കിന് ലിറ്റർ പാലാണ് പാഴായി പോകുന്നതെന്നും ഇവരെ പരാതിയിൽ ബോധിപ്പിക്കുന്നു.
സ്വന്തം ഫാൻസ് അസോസിയേഷനുകളോട് പാലഭിഷേകം നിർത്തണം എന്ന് അഭ്യർഥിക്കണം എന്ന ആവശ്യവുമായി തമിഴ് നാട്ടിലെ മുൻ നിര താരങ്ങളായ രജനീ കാന്ത് അജിത് വിജയ് തുടങ്ങി എല്ലാവരെയും സമീപിച്ചിരുന്നു എങ്കിലും കമൽഹാസനും ശിവകാർത്തികേയനും മാത്രമാണ് അനുകൂലമായി പ്രതികരിച്ചത് എന്നാണു അസോസിയേഷൻ പ്രസിഡണ്ട് പൊന്നുസ്വാമി പറയുന്നു.