യുപിക്ക് പിന്നാലെ ബീഹാറിലും മഹാസഖ്യത്തിൽ വിള്ളൽ
യുപിക്ക് പിന്നാലെ ബീഹാറിലും മഹാസഖ്യത്തിൽ വിള്ളലെന്ന് സൂചന. കോൺഗ്രസിനെ കൂടാതെ മറ്റ് സഖ്യസാധ്യതകൾ തേടുക യാണ് ലാലുപ്രസാദിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വിനി യാദവ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ വേണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ആറു മുതൽ ഏഴു സീറ്റുകൾ വരെ മാത്രമേ നൽകാൻ കഴിയു എന്നാണു ആർജെഡിയുടെ നിലപാട്. ഇതാണ് സഖ്യ ചർച്ചകൾ വഴിമുട്ടാനുള്ള കാരണം.
കോൺഗ്രസുമായി സഖ്യ സാധ്യതകൾ വഴിമുട്ടിയാൽ മറ്റു ചെറു പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെടാൻ ആണ് ആർജെഡിയുടെ തീരുമാനം. ഇടതു പാർട്ടിയുമായും ആർജെഡി ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുന്നുണ്ട്. ഇടതുപാർട്ടികളുടെ സഖ്യം ഉണ്ടായാൽ സീറ്റുകൾ അവർക്കും കൂടെ നൽകേണ്ടി വരും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്സിന് സീറ്റുകൾ നൽകാൻ ആർജെഡി മടിക്കുന്നത്.
യുപിയിൽ അഖിലേഷ് യാദവ് മായാവതിയും കോൺഗ്രസിനെ കൂടാതെ സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. ഇത് ദേശീയതലത്തിൽത്തന്നെ കോൺഗ്രസിന് വൻക്ഷീണവും ആയിരുന്നു. സീറ്റ് വിഭജനത്തിൽ തർക്കം വരാൻപോകുന്ന രാഹുൽഗാന്ധിയുടെ ബീഹാറിലെ റാലിയെ ഒരുതരത്തിലും ബാധിക്കില്ല എന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ നൽകുന്ന സൂചന. രാജീവ് ഗാന്ധിക്കു ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിൽ നിന്ന് ഒരാൾ പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് റാലി സംഘടിപ്പിക്കുന്നത്. ഈ റാലി നിതീഷ് കുമാറിനും നരേന്ദ്ര മോദിക്കുമുള്ള ശക്തമായ താക്കീതായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.