ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി; പ്രവാസി ഇന്ത്യക്കാര്‍ സുരക്ഷിതവും സന്തോഷത്തോടെയും ഇരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മോദി

single-img
23 January 2019

എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്ന കാര്യവും പരിഗണനയിലാണെന്നും മോദി പറഞ്ഞു.

ഈ പദ്ധതി നിലവില്‍ വന്നാല്‍ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ളവര്‍ തുടങ്ങിയവര്‍ക്ക് വിസ അനുവദിക്കുന്ന നടപടി കൂടുതല്‍ ലഘൂകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് എവിടെ ജീവിച്ചാലും ഇന്ത്യക്കാര്‍ സുരക്ഷിതവും സന്തോഷത്തോടെയും ഇരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികള്‍. കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിസന്ധി അനുഭവിച്ച രണ്ടു ലക്ഷത്തില്‍ അധികം ഇന്ത്യക്കാരെ സഹായിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മോദി വ്യക്തമാക്കി.