”തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുപണം ഇത്രയധികം ദുരുപയോഗപ്പെടുത്തിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലില്ല; ഭരണത്തിലിരുന്ന കാലം മുഴുവന്‍ മോദി ബിജെപിക്കുവേണ്ടി പചാരണം നടത്തി”

single-img
23 January 2019

ബിജെപിക്കുവേണ്ടി പ്രചാരണം നടത്താന്‍ മോദി പൊതുപണം ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. വാരണാസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിക്കിടെ മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുപണം ഇത്രയധികം ദുരുപയോഗപ്പെടുത്തിയ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയുടെ ചരിത്രത്തിലില്ല. ഭരണത്തിലിരുന്ന കാലം മുഴുവന്‍ ബിജെപിക്കവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് അദ്ദേഹം വിനിയോഗിച്ചത്. 6,000 കോടിരൂപ ചെലവഴിച്ചാണ് മോദി പ്രാചരണം നടത്തിയതെന്നും ശര്‍മ ആരോപിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍തുക ചിലവഴിക്കുകയാണ്.

പ്രതിപക്ഷത്തെ ഇത്രയധികം അധിക്ഷേപിക്കുന്ന മറ്റൊരു പ്രധാനമന്ത്രി മുമ്പ് ഉണ്ടായിട്ടില്ല. ഇന്ത്യ അതിവേഗം പുരോഗതി പ്രാപിക്കുന്നുവെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍, സമ്പദ്വ്യവസ്ഥയുടെ പോക്ക് പിന്നോട്ടാണ്. രാജ്യത്തെ തൊഴിലവസരങ്ങള്‍ അടക്കമുള്ളവ നഷ്ടപ്പെടുന്നതിന്റെ കാരണമെന്താണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.