ക്ഷേത്രങ്ങളിൽ സവർണ്ണ മേധാവിത്വം; ഗുരുവായൂരിൽ ആനപ്പിണ്ടം പെറുക്കാന്‍ പോലും പട്ടികജാതിക്കാരനില്ലെന്ന് വെള്ളാപ്പള്ളി
ക്ഷേത്രങ്ങളിലെ സവർണ്ണ മേധാവിത്വത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നിപ്പിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ മാറിനിന്നവര്‍ ഇപ്പോള്‍ ഹിന്ദു ഐക്യത്തിന്റെ മുന്നണിപ്പോരാളികളായി വന്നിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇവര്‍ പറയുന്ന ഹിന്ദു ഐക്യത്തില്‍ പേരിനു മാത്രമാണ് പിന്നാക്കക്കാരനു പ്രാതിനിധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 94 ശതമാനം സവര്‍ണരാണ്. ഇതു ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ചയാവില്ല. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറു ജീവനക്കാരുണ്ട്. ഒരാളു പോലും പിന്നാക്കക്കാരനില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിലും ഇതാണ് സ്ഥിതി. ഗുരുവായൂരില്‍ ആനപ്പിണ്ടം പെറുക്കാന്‍ പോലും പട്ടികജാതിക്കാരനില്ല. പതിനഞ്ചു ശതമാനമുള്ള സവര്‍ണരുടെ സര്‍വാധിപത്യമാണ് ഇവിടെയെല്ലാം- വെള്ളാപ്പള്ളി പറഞ്ഞു.
കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. കേരളത്തില്‍ ബിഡിജെഎസിന് സ്വതന്ത്ര രാഷ്ട്രീയ നിലപാടെടുക്കാന്‍ അധികാരമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
.