മറ്റാരോ പിന്നില്‍ കളിച്ചു; പിണറായി അത്ര മണ്ടനല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
22 January 2019

വനിതാമതിലിന്റെ തൊട്ടടുത്ത ദിവസം ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് പിണറായി വിജയന്റെ അറിവോടെ ആയിരുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി അത്ര മണ്ടനല്ലെന്നും ശബരിമല സ്ത്രീപ്രവേശനത്തിന് പിറകില്‍ മറ്റാരോ ആണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടുണ്ട്. അതു വഴി സര്‍ക്കാരിന്റെ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു. യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ കടമയാണ് അവര്‍ നിറവേറ്റിയത്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതി വിധി ലംഘിച്ചെന്ന് പറഞ്ഞ് സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇവന്‍മാര്‍ തന്നെ രംഗത്തെത്തുമായിരുന്നു.

കോണ്‍ഗ്രസും ബിജെപിയും സുപ്രീംകോടതി വിധി വന്നപ്പോള്‍ ഒരേ സ്വരത്തില്‍ സ്വാഗതം ചെയ്തവരാണ്. ജനങ്ങളെ ഫൂളാക്കുകയാണ് അവരിപ്പോള്‍. ഞാന്‍ ഉള്ള കാര്യം ഉള്ളത് പോലെ പറയും. വനിതാ മതില്‍ ഗംഭീരമായിരുന്നു. അതിന് ശേഷം സ്ത്രീപ്രവേശനം നടന്നപ്പോള്‍ എതിര്‍ത്ത് പറയാന്‍ മടികാണിച്ചിട്ടില്ല.

ശബരിമലയില്‍ വിഷയത്തില്‍ ശ്രീധരന്‍പിള്ള സത്യമാണ് പറഞ്ഞത്. സ്ത്രീപ്രവേശനമല്ല വിഷയം ഇതിനകത്ത് ലഭിക്കുന്ന രാഷ്ട്രീയ അവസരം മുതലെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീധരന്‍ പിള്ള ആത്മാര്‍ത്ഥമായി പറഞ്ഞതാണ്.

15 ശതമാനത്തോളം വരുന്ന സവര്‍ണരുടെ ആധിപത്യമാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍. സവര്‍ണ ലോബികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരേയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ച് പേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ഞങ്ങളെല്ലാം അടിയാളന്‍മാരുമാരുമായിരുന്നാല്‍ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു സെന്‍കുമാറിനേയും ഒരു ബാബുവിനേയും കാണിച്ച് കൗശല ബുദ്ധി നടത്തിയിട്ട് കാര്യമില്ല.

നായാടി തൊട്ട് നമ്പൂതിരി വരെയുള്ള കൂട്ടായ്മക്കായി വാദിച്ചവനാണ് ഞാന്‍. അന്ന് ഇതില്‍ നിന്ന് മാറി നിന്നവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്നത്. ഒരു രാജാവും തന്ത്രിയും ചങ്ങനാശേരിക്കാരനുമാണ് തീരുമാനമെടുക്കുന്നത്. ഇപ്പോഴും താഴ്ന്ന ജാതിക്കാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അതിലൊന്നും ഇവര്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.