കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാർഷിക പ്രശ്നങ്ങൾ: ഗീത ഗോപിനാഥ്
കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാർഷിക പ്രശ്നങ്ങൾ എന്ന് മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. കർഷക സംഘടനകൾ അവരുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിച്ചതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി നിരവധി സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥ്. നിലവിൽ ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീത ഗോപിനാഥ്.
കടങ്ങൾ ഒഴിവാക്കുന്നതിന് പകരം പണം കൈമാറുന്നതാണ് കൂടുതൽ ഫലപ്രദമാകുക. ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ് മെച്ചപ്പെട്ട മാർഗം. സർക്കാർ കർഷകരുമായി അടുത്ത ബന്ധം പുലർത്തണം. ഉൽപാദം വർധിപ്പിക്കുന്നവിനായി മികച്ച സാങ്കേതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക് നൽകണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
രാജ്യത്ത് ചരക്കു-സേവന നികുതി കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. നേരിട്ടല്ലാത്ത നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ്. ഇത് വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.