ഇവിഎം ഹാക്കിങ് വിവാദം: അന്ന് അറസ്റ്റ് ചെയ്തതും റിലയൻസ് ജിയോ ഉദ്യോഗസ്ഥരെ
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി റിലയൻസ് ജിയോയുടെ സഹായത്താൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്തിരുന്നു എന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. രാജ്യത്തു ഒൻപതു ഇടങ്ങളിലാണ് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തത് എന്നാണു അമേരിക്കയിൽ നിന്നുമുള്ള സൈബർ വിദഗ്ധൻ അവകാശപ്പെട്ടത്. മാത്രമല്ല ഈ രഹസ്യങ്ങൾ അറിയാവുന്നതു കൊണ്ടാണ് മുൻ ബിജെപി നേതാവും മോദി മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടയും മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ബിജെപി ഈ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതം എന്ന് ആക്ഷേപിക്കുമ്പോൾ, ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ നിന്നും മൂന്നു റിലയൻസ് ജിയോ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ എന്തിനാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ പോയതെന്നോ അവരുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പുകളിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിനെയോ കുറിച്ച് പിന്നീട് വാർത്തകൾ വന്നില്ല എങ്കിലും അന്ന് കോൺഗ്രസ്സ് ഇത് ഇലക്ഷൻ അട്ടിമറിക്കാനാണ് എന്ന് ആരോപണം ഉന്നയിച്ചിരുന്നു.
നിലവിൽ വോട്ടിങ് മെഷീനുകളിൽ വയർലെസ്സ് സിഗ്നലുകൾ റിസീവ് ചെയ്യാനുള്ള ഉപകരണങ്ങൾ ഉള്ളതായി ഇതുവരെ സ്ഥിതീകരണം ഇല്ല. അത്തരം ഒരു ഉപകരണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഉണ്ട് എങ്കിൽ മാത്രമേ അമേരിക്കയിൽ നിന്നുമുള്ള ഹാക്കർ പറഞ്ഞത് പോലെ ഒരു അട്ടിമറി സാധ്യമാകുകയുള്ളൂ. പക്ഷെ അത്തരം ഒരു റിസീവർ പുതു തലമുറയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഇല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയാണ്. അതിനു ഇതുവരെ ഇലക്ഷൻ കമ്മീഷൻ തയ്യാറായിട്ടും ഇല്ല. പകരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണ് എന്ന വാദം ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
രാജ്യം അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഈ സാഹചര്യത്തിൽ ഇലക്ഷനുകളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.