മുനമ്പം മനുഷ്യക്കടത്ത്; ഇന്ധനവും ഭക്ഷണവും തീര്‍ന്ന ബോട്ട് ഇൻഡോനേഷ്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്
മുനമ്പത്ത് നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം ഇന്തൊനേഷ്യന്‍ തീരത്ത് അടുക്കുന്നതായി റിപ്പോർട്ടുകൾ. സംഘം സഞ്ചരിച്ച മത്സ്യബന്ധന ബോട്ടിലെ ഇന്ധനവും ഭക്ഷണവും തീര്‍ന്നതിനെ തുടര്‍ന്നാണ് ഇന്തൊനേഷ്യൻ തീരത്തേക്ക് സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തുടര്‍ച്ചയായി 47 ദിവസമെങ്കിലും സഞ്ചരിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡ് എങ്കിലും എത്തുകയുള്ളു. മത്സ്യബന്ധന ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൂരം യാത്ര ചെയ്താലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സഞ്ചാരികൾ ബോട്ട് ഇൻഡോനേഷ്യൻ തീരത്ത് അടുപ്പിക്കുന്നത് എന്നാണ് പൊലീസ് കരുതുന്നത്.
ബോട്ടിൽ 230 ലധികം പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ, അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ ആളുകളും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുമാണ് കൂടുതലും. മനുഷ്യക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടക്കുകയാണെന്നും ഇവര്‍ പ്രാദേശിക സഹായം ലഭിച്ചിരുന്നുവോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.