2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നു; ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ മരിച്ചത് ഇത് വെളിപ്പെടുത്താനിരിക്കെ; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍

single-img
21 January 2019

2014 ലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്ന് ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും യുഎസ് ഹാക്കര്‍ ലണ്ടനില്‍ നടത്തിയ ഹാക്കത്തണില്‍ വെളിപ്പെടുത്തി.

ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഈ വിവരങ്ങള്‍ അറിയാമായിരുന്നു. ഇത് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ മരിച്ചതെന്നും ഹാക്കര്‍ പറയുന്നു. 2014 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്പത്തിനും ഇക്കാര്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.