സൊമാറ്റോയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം

single-img
20 January 2019

ഡെലിവറി ചെയ്ത ഭക്ഷണത്തില്‍ പ്ലാസ്റ്റിക് നാര് കണ്ടെത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. മോശം ഭക്ഷണത്തിനെതിരേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സൊമാറ്റോ മാപ്പുപറഞ്ഞു തലയൂരിയത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശി സച്ചിന്‍ ജംദാരേയാണ് സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത്. ചില്ലി പനീര്‍ മസാലയാണ് സച്ചിന്‍ തന്റെ രണ്ട് മക്കള്‍ക്കായി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് അധികം താമസിയാതെ വിഭവം വീട്ടിലെത്തി.

പിന്നീട് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് മകള്‍ പനീര്‍ നല്ല ഉറപ്പുണ്ടെന്നും കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നത്. പനീര്‍ കഷ്ണമാണെന്ന് കരുതി മകളുടെ കൈയില്‍നിന്ന് ആ കഷ്ണം വാങ്ങി പരിശോധിച്ചപ്പോഴാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റില്‍ പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല. ഭക്ഷണത്തില്‍നിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലഭിച്ചെന്ന് പരാതിപെട്ടപ്പോള്‍ അത് ഡെലിവറി ബോയി ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമ തടിയൂരുകയായിരുന്നുവെന്ന് സച്ചിന്‍ പറയുന്നു.

സംഭവത്തില്‍ സച്ചിന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നാലുടന്‍ നടപടി എടുക്കുമെന്നും ഔറഗാബാദ് എസ് ഐ ശ്യാം സുന്ദര്‍ പറഞ്ഞു.

അതേസമയം ഉപഭോക്താവ് നേരിട്ട മോശം അനുഭവത്തില്‍ സൊമാറ്റോ ക്ഷമാപണം നടത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന ഹോട്ടലുകളുടെ പട്ടികയില്‍നിന്ന് ആരോപണ വിധേയമായ റസ്റ്റോറന്റിനെ സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി അറിയിച്ചു. തങ്ങള്‍ ഭക്ഷ്യ സുരക്ഷ, ഗുണം, ശുചിത്വം എന്നിവയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.