അമേരിക്കയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണുമരിച്ച മലയാളി ദമ്പതികളുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

single-img
20 January 2019

അമേരിക്കയില്‍ സാഹസിക യാത്രക്കിടെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണുമരിച്ച മലയാളി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണസമയത്ത് മീനാക്ഷി മൂര്‍ത്തിയും (30), ഭര്‍ത്താവ് വിഷ്ണു വിശ്വനാഥും (29) മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇവര്‍ ഉത്തേജകമരുന്നുകള്‍ പ്രയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബിയര്‍, വൈന്‍, മദ്യം എന്നിവയില്‍ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവടങ്ങളില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് മീനാക്ഷിയും വിഷ്ണുവും അപകടത്തില്‍ മരിച്ചത്. ലോകം മുഴുവന്‍ സാഹസിക യാത്രനടത്തുന്ന ഇവരുടെ ‘ഹോളിഡേയ്‌സ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍’ എന്ന ബ്ലോഗ് പ്രശസ്തമായിരുന്നു. സാന്‍ ജോസില്‍ സിസ്റ്റം മാനേജരായി ജോലി മാറ്റം ലഭിച്ചതിനെത്തുടര്‍ന്നാണ് കുടുംബം ന്യൂയോര്‍ക്കില്‍ നിന്ന് താമസം മാറിയത്. തുടര്‍ന്നാണ് ദമ്പതികള്‍ യോസ്മിറ്റീ നാഷണല്‍ പാര്‍ക്കിലേയ്ക്ക് സാഹസികയാത്ര നടത്തിയത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.