അഴിമതിക്കെതിരെ പോരാടുന്ന പ്രധാനമന്ത്രിക്ക് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ പണം എവിടെ നിന്ന് കിട്ടി: കുമാരസ്വാമി
ഓപ്പറേഷൻ താമരയുമായി കോണ്ഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപിയുടെ ശ്രമിക്കുമ്പോൾ അതിനുവേണ്ട പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി. അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും പോരാടാൻ പിന്തുണക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി ഏതു പണമാണ് കോണ്ഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്യുന്നതെന്നും,. എവിടെനിന്നാണ് ഈ പണം വരുന്നതെന്നും വ്യക്തമാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
50 കോടി രൂപയും മന്ത്രി സ്ഥാനവുമാണ് കോൺഗ്രസ്സ് വിട്ടു ബിജെപിയിലേക്ക് വരുന്ന എം എൽ എ മാർക്ക് ബിജെപി വാഗ്‌ദാനം ചെയ്തത് എന്നാണു റിപ്പോർട്ട്. 12 മുതൽ 16 എം എൽ എ മാരെവരെ മറുകണ്ടം ചാടിക്കാൻ ആയിരുന്നു ബിജെപി ശ്രമിച്ചത്. എന്നാൽ ഇത് വരെ നാല് എം എൽ എ മാരെ മാത്രമേ ബിജെപിക്ക് സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞട്ടുള്ളൂ. ഇതിൽ തന്നെ രണ്ടു പേരുടെ കാര്യത്തിൽ ഇനിയും സ്ഥിതീകരണം ഉണ്ടായിട്ടില്ല. രണ്ടു സ്വതന്ത്ര എം എൽ എ മാർ മാത്രമാണ് പിന്തുണ പിൻവച്ചു കൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് നൽകിയത്.
രമേശ് ജാർഖിഹോളിയും, മഹേഷ് കുമതല്ലിയുമാണ് ഇനിയും നിലപാട് വ്യക്തമാകാത്ത രണ്ടു കോൺഗ്രസ്സ് എൽ എൽ എമാർ. ഇവർ കഴിഞ്ഞ ദിവസം നടന്ന കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വന്നിരുന്നില്ല. ഇവർ പങ്കെടുക്കാത്തതിന്റെ കാരണവും ഇതുവരെ നേതൃത്വത്തെ അറിയിച്ചിട്ടുമില്ല.