സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടികയിൽ വീണ്ടും പുരുഷൻ; നാണംകെട്ട് സംസ്ഥാന സർക്കാർ
സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയിൽ വീണ്ടും ഒരു പുരുഷനെ കൂടെ കണ്ടെത്തി. തമിഴ്‍നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് തെറ്റായി ലിസ്റ്റിൽ കടന്നുകൂടിയത്. രണ്ടു പുരുഷന്മാരും 50 വയസ്സ് കഴിഞ്ഞ ഏകദേശം 17 സ്ത്രീകളും സർക്കാർ നൽകിയ ലിസ്റ്റിൽ ഉണ്ട് എന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതോടെ ലിസ്റ്റ് പുനഃപരിശോധിക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി.
തിടുക്കത്തിൽ പട്ടിക തയ്യാറാക്കിയതാണ് തെറ്റുകൾ കടന്നു കൂടാൻ കാരണം എന്നാണു വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു. പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടി. എന്നാൽ കോടതിയിൽ സമർപ്പിക്കാത്തതിനാൽ കോടതി അലക്ഷ്യമാകില്ല എന്നാണ് ലഭിച്ച നിയമോപദേശം.
അതേസമയം ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള 51 സ്ത്രീകൾ ദർശനം നടത്തിയെന്ന കണക്കിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി