ശബരിമലയില്‍ കയറിയ യുവതികളുടെ ലിസ്റ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ആശയക്കുഴപ്പം; സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കാനം രാജേന്ദ്രന്‍
ശബരിമലയില്‍ കയറിയ യുവതികളുടെ ലിസ്റ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ആശയക്കുഴപ്പം തുടരുന്നു. പട്ടികയെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല. രാജ്യത്തെ പരമോന്നത കോടതിയായ സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിടുക്കത്തിൽ പട്ടിക തയ്യാറാക്കിയതാണ് തെറ്റുകൾ കടന്നു കൂടാൻ കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു. പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടി. എന്നാൽ കോടതിയിൽ സമർപ്പിക്കാത്തതിനാൽ കോടതി അലക്ഷ്യമാകില്ല എന്നാണ് ലഭിച്ച നിയമോപദേശം.
അതേസമയം ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള 51 സ്ത്രീകൾ ദർശനം നടത്തിയെന്ന കണക്കിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി