സൈനികര്‍ക്കു നല്‍കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതി പറഞ്ഞ ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
18 January 2019

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ചാണെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതെന്നും ആരോപിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതി പറഞ്ഞ ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിളായിരുന്ന തേജ് ബഹാദുര്‍ യാദവിന്റെ മകന്‍ ഇരുപത്തിരണ്ടുകാരനായ രോഹിതാണ് മരിച്ചത്. ഹരിയാനയിലെ റിവാഡിയിലെ വീട്ടില്‍ കൈയില്‍ തോക്ക് പിടിച്ച് മരിച്ച നിലയില്‍ രോഹിതിനെ കണ്ടെത്തുകയായിരുന്നു.

ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കുംഭമേളയ്ക്കായി തേജ് ബഹാദൂര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കു പോയ സമയത്താണ് മകന്‍ മരിക്കുന്നത്.

നേരത്തെ, വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ തേജ് ബഹാദൂറിനെ സൈന്യത്തില്‍നിന്നു പിരിച്ചുവിട്ടിരുന്നു. തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.