റഫാല്‍ യുദ്ധവിമാന കരാറില്‍ രാജ്യത്തിനുണ്ടായത് വന്‍ സാമ്പത്തിക നഷ്ടമെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; മോദിസര്‍ക്കാര്‍ പ്രതിരോധത്തില്‍
ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള മോദിസര്‍ക്കാര്‍ തീരുമാനം രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ദി ഹിന്ദു ദിനപത്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 2015 ഏപ്രില്‍ പത്തിനാണ് മോദി ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ഈ തീരുമാനം ഓരോ ജെറ്റിന്റെയും വില 41.42% വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
റഫാല്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിച്ച പൈസയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്റ് പ്രിവിലേജ്ഡ് കമ്മിറ്റിക്കു മുന്പില് പോലും ഈ വിവരങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല. ഇതേചൊല്ലിയുള്ള വിവാദങ്ങല്‍ കത്തിനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം റദ്ദു ചെയ്തായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ വില കുറച്ചാണ് മോദി സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
പക്ഷേ ഇത് ബെയര്‍ ബോണ്‍ വിമാനങ്ങളായിരുന്നു. ഇതിന്റെ ഡിസൈനിനും അനുബന്ധ സാങ്കേതിക വികസനത്തിനുമായി 140 കോടി യൂറോയുടെ അനുബന്ധ കരാര്‍ കൂടി ഇന്ത്യ ഒപ്പിട്ടു. ഇതോടെ വിമാനത്തിന്റെ ചെലവ് യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്നു.
2007-ല്‍ യുപിഎ സര്‍ക്കാര്‍ കരാറിനായി ടെണ്ടര്‍ ക്ഷണിക്കുമ്പോള്‍ 79.3 ദശലക്ഷം യൂറോയായിരുന്നു ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും കുറഞ്ഞ കരാര്‍ തുക. ഇതനുസരിച്ച് 18 വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും 108 വിമാനങ്ങള്‍ എച്ച്എഎലില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം.
ഈ കരാര്‍ ഇടയ്ക്കു വച്ച് മുടങ്ങി. 2011-ല്‍ ലഭിച്ച ടെണ്ടര്‍ അനുസരിച്ച് 100.85 ദശലക്ഷം യൂറോയാണ് ഒരു യുദ്ധവിമാനത്തിനു ചെലവുവരുന്നത്. 2016-ല്‍ ഈ തുകയില്‍ നിന്ന് ഒമ്പതു ശതമാനം വിലക്കുറവില്‍ ഒരു യുദ്ധവിമാനത്തിന് 91.75 ദശലക്ഷം യൂറോ എന്ന നിരക്കില്‍ 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനുശേഷമാണ് ദസോ ഏവിയേഷനുമായി അനുബന്ധ കരാര്‍ ഒപ്പിടുന്നത്. ഇതനുസരിച്ച് ഇന്ത്യ ആവശ്യപ്പെട്ട 13 പ്രത്യേകതകള്‍ കൂടി യുദ്ധവിമാനത്തില്‍ ചേര്‍ക്കുന്നതിന് 140 കോടി യൂറോ കൂടി ചെലവാകുമെന്ന് ദസോ അറിയിച്ചു. ചര്‍ച്ചയ്ക്കൊടുവില്‍ ഇത് 130 കോടി യൂറോയായി കുറച്ചു കരാര്‍ ഒപ്പിട്ടു. ഇതോടെ ഓരോ യുദ്ധവിമാനത്തിനുമുള്ള ചെലവ് 2007-ലെ ധാരണ അനുസരിച്ചുള്ള 11.11 ദശലക്ഷം യൂറോയില്‍നിന്ന് 36.11 ദശലക്ഷം യൂറോ ആയി ഉയര്‍ന്നു. കരാറില്‍ ഒമ്പതു വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനവാണ് വന്നത്.