കുംഭമേളയ്ക്ക് എത്തിയിട്ടുമില്ല, ഗംഗയില്‍ മുങ്ങിയിട്ടുമില്ല: മോദിയുടെ ‘സ്നാനം’ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

single-img
18 January 2019

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന അര്‍ധ കുംഭമേളയില്‍ പങ്കെടുത്ത് നരേന്ദ്രമോദി ഗംഗാ സ്നാനം നടത്തിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. 2004ല്‍ മധ്യപ്രദേശിലെ ഉജ്ജയ്നിയില്‍ നടന്ന ഉജ്ജയ്ന്‍ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്ത മോദിയുടെ ചിത്രങ്ങളാണ് ഗംഗാസ്നാനം എന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വി സപ്പോര്‍ട്ട് നാഷണലിസം എന്ന ഫേസ്ബുക്ക് പേജാണ് കുംഭമേളയില്‍ മോദി ഗംഗാ സ്നാനം നടത്തിയെന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി ഫേസ്ബുക്ക് പേജുകളും വ്യക്തികളും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രയാഗ് രാജില്‍ നടക്കുന്ന അര്‍ധ കുംഭമേളയില്‍ ഇതുവരെ പ്രധാനമന്ത്രി പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയിട്ടില്ല.

മോദി ഗംഗാസ്നാനം നടത്തുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ദൃശ്യം മധ്യപ്രദേശിലെ ഉജ്ജയ്നിയില്‍ നടന്ന ഉജ്ജയ്ന്‍ സിംഹസ്ഥ എന്ന ആഘോഷത്തിലേതാണ്. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സെര്‍ച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് മോദിയുടെ കുംഭമേള സ്നാനം ടെക്കികള്‍ പൊളിച്ചടുക്കിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തത്.

12 വര്‍ഷത്തിലൊരിക്കലാണ് ഉജ്ജയ്നിയിലെ ശിപ്ര നദീതീരത്ത്് സിംഹസ്ഥ ആഘോഷങ്ങള്‍ നടക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മോദിയുടെ കുംഭമേള സ്നാനം വലിയ തോതില്‍ പ്രചരിച്ചത്.