ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പോലീസ് സുരക്ഷ നല്‍കണം; സര്‍ക്കാരിനോട് സുപ്രീംകോടതി

single-img
18 January 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ബിന്ദുവും കനക ദുര്‍ഗയും ആവശ്യപ്പെടുന്ന വിധത്തില്‍ സുരക്ഷ നല്‍കണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കോടതി നിരീക്ഷിച്ചു. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഉള്‍പ്പെടെ 51 യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇവര്‍ക്കുള്ള സുരക്ഷ തുടരാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുഴുവന്‍സമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആണ് ഇരുവര്‍ക്കും വേണ്ടി ഹാജരായത്.

ശബരിമല നട ശനിയാഴ്ച അടയ്ക്കുന്നതിനാല്‍ ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് അയ്യപ്പഭക്തര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മാത്യു നെടുംപാറ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ജസ്റ്റീസ് ഈ ആവശ്യം തള്ളുകയായിരുന്നു.

അതേസമയം ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയില്‍ നല്‍കിയത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.