മന്‍മോഹന്‍ സിങിനെ മോശമായി ചിത്രീകരിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ബോക്‌സ് ഓഫീസില്‍ തകർന്നടിഞ്ഞു
മന്‍മോഹന്‍ സിങിനെ മോശമായി ചിത്രീകരിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ബോക്‌സ് ഓഫീസില്‍ തകർന്നടിഞ്ഞതായി റിപ്പോർട്ട്. ജനുവരി 11ന് റിലീസായ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ വെറും 13.90 കോടിരൂപ മാത്രമാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറുവ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ബിജെപി അനുഭാവിയായ അനുപം ഖേര്‍ ആയിരുന്നു ചിത്രത്തിൽ മൻമോഹൻ സിങിന്റെ വേഷം അവതരിപ്പിച്ചത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാറുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കു നടുവിലായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം. പ്രേക്ഷകരുടേയോ നിരൂപകരുടേയോ പ്രശംസ നേടാന്‍ ചിത്രത്തിനായില്ല. രാഷ്ട്രീയ പ്രചരണത്തിനായി മാത്രം ഒരുക്കിയെടുത്ത ഒരു ചിത്രം മാത്രമാണിത് എന്നാണു പൊതുവെ വിലയിരുത്തപ്പെട്ടത്.