ജനത്തെ ഒഴിവാക്കാന്‍ പക്ഷി നിരീക്ഷകര്‍ ഗുഹയ്ക്ക് താഴെ ഒരു കല്ലെടുത്ത് വെച്ച് വട്ടയിലയില്‍ കുറച്ച് പൂവെടുത്ത് വിതറി; പ്രതിഷ്ഠയുള്ളതായി തെറ്റിദ്ധരിച്ച് ആളുകൾ അവിടെ പൂജയും വഴിപാടും തുടങ്ങി: കുറിപ്പ് വൈറല്‍
പക്ഷിക്കൂട്ടങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചെയ്ത പ്രവൃത്തി എങ്ങനെ മാറിമറിഞ്ഞുവെന്ന് വിവരിക്കുന്ന സുധീഷ് തട്ടേക്കാട് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്സോഷ്യൽ മീഡിയയില്‍ വൈറല്‍. വഴിയെവന്നവരെല്ലാം ചിത്രമെടുക്കാന്‍ ബഹളം കൂട്ടിയതോടെ ഗുഹക്കുള്ളില്‍ നിന്നും പക്ഷികള്‍ പുറത്തേക്കു വരാത്തതിനെ തുടർന്ന് ജനക്കൂട്ടത്തെ ഒഴിവാക്കാൻ പക്ഷിനിരീക്ഷകർ ചെയ്ത ഐഡിയ ആണ് പൊല്ലാപ്പിലായത്.
ഗുഹയ്ക്ക് താഴെ ഒരു കല്ലെടുത്ത് വച്ച് വട്ടയിലയില്‍ കുറച്ച് പൂവെടുത്ത് വെച്ചതോടെ കാര്യങ്ങള്‍ ആകെ മാറി. പെട്ടെന്ന് അവിടെ ഒരു പ്രതിഷ്ഠയുള്ളതായി ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. പേരിന് പരശുരാമന്‍ തപസിരുന്ന സ്ഥലമാണെന്ന് കൂടി പറഞ്ഞതോടെ പണവും നേര്‍ച്ചയായി വീണുതുടങ്ങി എന്ന് സുധീഷ് തട്ടേക്കാട് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്‌ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്‌സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം. പക്ഷികള്‍ ഗുഹക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്‍ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന്‍ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ. 4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു. NB ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.