മുഖ്യമന്ത്രി പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ ശരണംവിളി; മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തം
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ തുടങ്ങവേ സദസിൽ നിന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധ ശരണംവിളി മുഴക്കി. ഇതോടെ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു ബിജെപി പ്രവർത്തകരെ താക്കീതു ചെയ്തു.
ഒരു വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തും ചെയ്യാനുള്ള വേദിയല്ല ഇതെന്നും പിണറായി പറഞ്ഞു. അതോടെ ബഹളം അടങ്ങി. ബിജെപി പ്രവർത്തകർ ശാന്തരായ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
രാജ്യത്ത് പല പദ്ധതികളും ഇരുപതും മുപ്പതും വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണെന്നും ഇത് കുറ്റകരമായ സമീപനമാണെന്നും മോദി പ്രസംഗത്തിനിടെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് സ്നേഹബുദ്ധ്യാ വിമര്‍ശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയാണ് ബൈപാസും ഗെയില്‍ പൈപ് ലൈന്‍ പോലുള്ള പദ്ധതികളുടെ പുരോഗതിയുമെന്ന് പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു.