സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിക്കെതിരെ മീ ടൂ ആരോപണം; ഹിറാനിയെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്ത്

single-img
15 January 2019

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിക്കെതിരെ മീ ടൂ ആരോപണം. 2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഹിറാനിയുടെ സഹപ്രവര്‍ത്തക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിടെയായിരുന്നു സംഭവമെന്നാണ് യുവതി വ്യക്തമാക്കിയത്.

2018 ഏപ്രില്‍ 9 ന് തന്നെ വീട്ടിലെ ഓഫീസില്‍ വച്ചാണ് ഹിറാനി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. ആ രാത്രിയിലും തുടര്‍ന്നുള്ള ആറ് മാസവും തന്‍റെ മനസ്സും ശരീരവും ഹൃദയവും നേരെയായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു, അച്ഛന്‍റെ അസുഖം തന്നെ അവിടെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌കുമാർ ഹിറാനിയുടെ സഹപ്രവർത്തക പറഞ്ഞു.

അതേസമയം മീ ടൂ ആരോപണം നേരിടുന്ന സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ നടന്‍ ശര്‍മാന്‍ ജോഷി, ഇമ്രാന്‍ ഹാഷ്മി, നടി ദിയ മിര്‍സ, നിര്‍മ്മാതാവ് ബോണി കപൂര്‍ എന്നിവരാണ് ആരോപണത്തില്‍നിന്ന് രാജ്‍കുമാര്‍ ഹിറാനിയെ പ്രതിരോധിച്ച് രംഗത്തെത്തിയത്.

അതേസമയം ഹിറാനി തന്‍റെ അഭിഭാഷകന്‍ മുഖേനെ ആരോപണങ്ങല്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍, മെസ്സേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.