പത്തുമാസത്തിനിടെ 1300 ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത് 44 പേർ; യോഗി സർക്കാരിനെതിരെ സുപ്രീം കോടതി
യോഗി സർക്കാർ അധികാരത്തിൽ കയറി പത്തു മാസത്തിനിടെ 1300 ലധികൾ ഏറ്റുമുട്ടലുകളിലായി 44 പേർ കൊല്ലപ്പെട്ട വിഷയം അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് സിബിഐയോ പ്രത്യക സംഘമോ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് നടപടി.
കഴിഞ്ഞ വർഷം മാർച്ച മാസത്തിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യു പി യിൽ അധികാരത്തിൽ കയറിയത്. ഓരോ 12 മണിക്കൂറിലും ഒരു ഏറ്റുമുട്ടൽ എങ്കിലും യു പിയിൽ നടക്കുന്നുണ്ട് എന്നാണു മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്. ഏറ്റുമുട്ടൽ നടത്തുന്ന ജില്ലയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ഗോത്രയധികം ഏറ്റുമുട്ടലുകൾ നടക്കാനുള്ള കാരണമെന്നും ഇവർ ആരോപിക്കുന്നു.
കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുപി മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു. വർധിച്ചുവരുന്ന ഏറ്റുമുട്ടലുകളെയും കൊലപാതകങ്ങളെയും വിമർശിച്ചു പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ക്രമസമാധാന പാലനത്തിന് ഏറ്റുമുട്ടലുകൾ നിത്യസംഭവമാക്കി മാറ്റുന്നത് അപകടകരമായ പ്രവണതയാണെന്ന് സമാജ് വാദി പാർട്ടി കുറ്റപ്പെടുത്തി.സർക്കാർ അതിന്റെ എല്ലാ പരിധികളും ലംഘിക്കുകയാണ്. സർക്കാർ ആവശ്യപ്പെടുന്ന കണക്കുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുകയാണെന്നും സമാജ് വാദി വക്താവ് ജുഹി സിങ് പറഞ്ഞു.