ബി.ജെ.പി പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍

single-img
14 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതി അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി നഗര്‍ കോളനിയിലെ രാജേശ്വരിയാണ് (19) അറസ്റ്റിലായത്.

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, രണ്ട് ദിവസങ്ങളിലായി റോഡ് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന് കേസിലാണ് അറസ്റ്റ്. പിന്നീട് അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ വിട്ടയച്ചു.

ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനുമെതിരെ പൊതുജനമധ്യത്തില്‍ അസഭ്യം വിളിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി. ശിവപ്രസാദ് പരാതി നല്‍കിയിരുന്നു. ഡി.ജി.പിക്കും പരാതി ലഭിച്ചു. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കൊപ്പം രാജേശ്വരി പ്രതിയാണ്.