”രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരം; വിനയായത് ധോണിയുടെ മെല്ലെപ്പോക്ക്”: തുറന്നടിച്ച് അഗാര്‍ക്കര്‍
ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യമത്സരത്തിൽ 34 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസീസ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 254 റൺസെടുക്കാനെ കഴിഞ്ഞുളളു. മത്സരത്തിൽ ഏറ്റവും കൂടുതൽ പഴികേട്ടത് ധോണിയായിരുന്നു. 96 പന്തുകളിൽ നിന്ന് 51 റൺസെടുത്ത ധോണിയുടെ ഇന്നിംഗ്സ് ഏറെ വിമർശനങ്ങൾക്ക് വിധേയമായി.
ധോണിയുടെ ഒച്ചിഴയും വേഗത്തിലുളള ഇന്നിംഗ്സ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.
ഇപ്പോഴിതാ ഈ മെല്ലെപ്പോക്കിന്റെ പേരില്‍ ധോനിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത്ത് അഗാര്‍ക്കര്‍. ധോണിയുടെ സ്ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു അഗാര്‍ക്കറുടെ വിമര്‍ശനം.
നാലു റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു നില്ക്കുന്ന അവസ്ഥയിലായിരുന്നു ടീം. സമ്മര്‍ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. 25-30 പന്തുകള്‍ വരെയൊക്കെ ഇക്കാരണം പറയാം. വിക്കറ്റ് പോകാതെ നോക്കണമായിരുന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില്‍ ന്യായീകരണമില്ല.
നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ധോനി സ്കോറിങ് വേഗം കൂട്ടണമായിരുന്നു. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്കാന് ധോനിക്ക് സാധിച്ചില്ലെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ധോനി അര്‍ധസെഞ്ചുറി നേടിയെന്നതൊക്കെ സത്യം, എന്നാല്‍ നൂറിനടുത്ത് പന്തുകളാണ് അതിനായി വേണ്ടിവന്നത്. ഏകദിനത്തില്‍ 100 പന്തുകള്‍ എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ സംഖ്യയല്ല. ധോനിയുടെ ഈ അര്‍ധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാന്‍ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.