ഷമി പിന്‍മാറിയപ്പോള്‍ കോഹ്‌ലി റായിഡുവിനെ പന്തേല്‍പ്പിച്ചു; തീരുമാനം ‘കുരുക്കായി’; ഐസിസി ഇടപെട്ടു

single-img
13 January 2019

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ വിവാദത്തില്‍. സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തിലെ ബൗളിങ്ങാണ് യുവതാരത്തിന് കുരുക്കായത്. റായിഡുവിന്റെ ആക്ഷന്‍ സംശയാസ്പദമാണെന്ന് ഐസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അടുത്ത പതിനാല് ദിവസത്തിനുളളില്‍ റായിഡു ഐസിസിയുടെ ബൗളിംഗ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനാകണം. പരിശോധന കഴിയുന്നതു വരെ പന്തെറിയുന്നതില്‍ വിലക്കില്ലെങ്കിലും പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നതില്‍ നിന്ന് താരത്തിന് വിലക്ക് ലഭിച്ചേക്കും.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മുഹമ്മദ് ഷമി പിന്‍വാങ്ങിയതോടെയാണ് ബാറ്റ്‌സ്മാനായ റായിഡുവിനെ ആശ്രയിക്കാന്‍ കോഹ്‌ലി നിര്‍ബന്ധിതനായത്. ആകെ രണ്ട് ഓവര്‍ മാത്രമാണ് റായിഡു എറിഞ്ഞത്. ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ക്രീസില്‍ നില്‍ക്കവേ 22ാം ഓവറിലാണ് കോഹ്‌ലി റായിഡുവിനെ പന്തേല്‍പ്പിക്കുന്നത്.

മികച്ച ഫോമില്‍ തുടരുന്ന കൂട്ടുകെട്ട് പൊളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. റണ്‍നിരക്ക് പ്രതിരോധിക്കുന്നതില്‍ ആദ്യ ഓവറില്‍ റായിഡു വിജയിക്കുകയും ചെയ്തു. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. 24ആം ഓവറില്‍ 10 റണ്‍സും വിട്ടുകൊടുത്തു

എന്നാല്‍ ഇതിനുപിന്നാലെ റായിഡുവിന്റെ ആക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വലങ്കയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ റായിഡുവിന്റെ ആക്ഷന്‍ ശരിയല്ലെന്നായിരുന്നു കണ്ടെത്തല്‍. മത്സരശേഷം മാച്ച് ഒഫീഷ്യല്‍സ് ഇത് ചൂണ്ടികാട്ടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കി.

റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ ഐ.സി.സിയുടെ ചട്ടക്കൂടിനുള്ളിലുള്ളതാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് മാച്ച് ഒഫീഷ്യല്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളിധരന്റെ ബൗളിങ് ആക്ഷന് സമാനമാണ് റായിഡുവിന്റേതും.