ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് രോഹിത് ശര്‍മ: പ്രകടനത്തില്‍ തൃപ്തനല്ലെന്ന് കോഹ്‌ലി

single-img
13 January 2019

സിഡ്‌നി ഏകദിനത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ധോണി ബാറ്റ് വീശിയതെന്ന് രോഹിത് പറഞ്ഞു. ധോണിയുടെ കരിയറിലെ സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ 90ന് അടുത്താണ്.

എന്നാല്‍ സിഡ്‌നിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ധോണി ക്രീസിലെത്തുമ്പോള്‍ നമുക്ക് മൂന്ന് വിക്കറ്റുകള്‍ എളുപ്പം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയാകട്ടെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുകയും ചെയ്തു. പെട്ടെന്ന് ക്രീസിലിറങ്ങി ഒരു 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താന്‍ ആര്‍ക്കുമാവില്ല.

അതുകൊണ്ട് കുറച്ചുസമയമെടുത്താലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സാധാരണ സ്‌കോര്‍ ചെയ്യുന്ന വേഗതയിലായിരുന്നില്ല ഞാനും സ്‌കോര്‍ ചെയ്തത്. ഞാനും എന്റേതായ സമയമെടുത്താണ് സ്‌കോറിംഗ് തുടങ്ങിയത്. കാരണം ഒരു കൂട്ടുകെട്ടായിരുന്നു അപ്പോള്‍ വേണ്ടിയിരുന്നത്.

ആ സമയം ഒരു വിക്കറ്റ് കൂടി പോയിരുന്നെങ്കില്‍ കളി അവിടെ അവസാനിച്ചേനെ. അതുകൊണ്ടാണ് ഒരുപാട് ഡോട്ട് ബോളുകളുണ്ടായാലും നല്ലൊരു കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. ടീമിനായി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും ധോണി തയാറാണെന്നും രോഹിത് പറഞ്ഞു.

അതേസമയം, സിഡ്‌നിയിലെ ഇന്ത്യയുടെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന് കോഹ്‌ലി പറഞ്ഞു. 300 റണ്‍സ് പോലും ചേസ് ചെയ്യാവുന്ന വിക്കറ്റായിരുന്നു സിഡ്‌നിയിലേത്. ഓസീസിനെ 288 റണ്‍സില്‍ ഒതുക്കിയപ്പോള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. രോഹിതിന്റെ ഇന്നിങ്‌സ് അസാമാന്യമായിരുന്നു. ധോണിയും മികച്ച പിന്തുണ നല്‍കി”കോഹ്‌ലി പറഞ്ഞു.

”ഇരുവരുടെയും പ്രകടനമാണ് മത്സരം അവസാന ഓവര്‍ വരെ എത്തിച്ചത്. എന്നാല്‍ ധോണിയുടെ പുറത്താകല്‍ തെറ്റായ സമയത്തായിപ്പോയി. മികച്ച കൂട്ടുകെട്ട് കൂടി ഉണ്ടായിരുന്നെങ്കില്‍ വിജയലക്ഷ്യത്തിലേക്ക് കുറച്ചുകൂടി അടുക്കാന്‍ സാധിച്ചേനെ. ധോണി പുറത്തായതോടെ രോഹിത് സമ്മര്‍ദ്ദത്തിലായി”കോഹ്‌ലി പറഞ്ഞു.

തോല്‍വിയില്‍ സമ്മര്‍ദ്ദമില്ല. ഓസ്‌ട്രേലിയ നന്നായി കളിച്ചു. ഇത്തരം തോല്‍വികള്‍ മെച്ചപ്പെടാനുള്ള അവസരമാണ് തുറന്നിടുന്നതെന്നും കോഹ്‌ലി പറഞ്ഞു.