വിവാദമായപ്പോൾ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത പദവി വേണ്ടെന്ന് ജസ്റ്റീസ് എ.കെ സിക്രി
കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റീസ് എ.കെ സിക്രി. വിരമിച്ചതിനു ശേഷം സിക്രിക്ക് വാഗ്ദാനം ചെയ്ത കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണൽ പ്രസിഡന്റ് സ്ഥാനമാണ് നിരസിച്ചത്. സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായിരുന്ന സിക്രി വിവാദത്തെ തുടർന്നാണ് പദവി വേണ്ടെന്നുവച്ചത്.
മോദിയുടെ അടുപ്പക്കാരനായ സിക്രിയെ കഴിഞ്ഞ നവംബറിലാണ് ട്രൈബൂണൽ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചത്. പദവിക്കായി ശ്രീലങ്ക നടത്തിയ ശ്രമങ്ങളെ മറികടന്നാണ് സിക്രിക്ക് കേന്ദ്രസർക്കാർ സിഎസ്എടി അംഗത്വം ഉറപ്പിച്ചത്. വരുന്ന മാർച്ച് ആറിനാണ് സിക്രി വിരമിക്കുന്നത്. എന്നാൽ അടുത്തിടെ ഉണ്ടായ വിവാദങ്ങൾ വേദനിപ്പിക്കുന്നതായും അതിനാൽ തന്നെ കോമൺവെൽത്ത് ട്രൈബ്യൂണൽ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും നിയമസെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റീസ് എ.കെ സിക്രി, ലോക്സഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് മല്ലികാജുൻ ഗാർഗെ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. മല്ലികാജുൻ ഗാർഗെയുടെ എതിർപ്പ് പരിഗണിക്കാതെയാണ് അലോക് വർമ്മയെ പുറത്താക്കിയത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി ആണ് ഉന്നതാധികാര സമിതിയിലേക്ക് സിക്രിയെ നിയോഗിച്ചത്.