കോണ്‍ഗ്രസില്ലാതെ എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു; മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് മായാവതി

single-img
12 January 2019

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും ലക്‌നോവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി പ്രഖ്യാപിച്ചു.

സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. രാഷ്ട്രീയ നയങ്ങളുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന് മായാവതി ആരോപിച്ചു. പ്രതിരോധ ഇടപാടുകളിലെ അഴിമതി പോലുള്ള വിഷയങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

നേരത്തെ കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കില്‍ ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മായാവതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് എസ്പിയും ബിഎസ്പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്തത് ഗുരുതര തെറ്റെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി. ‘ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ പൊരുതാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. അത് ചെയ്യാത്തവരെ ജനം പഴിക്കും’. കോണ്‍ഗ്രസിനെ വില കുറച്ച് കാണുന്നത് ഗുണപരമായിരിക്കില്ലെന്നും, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.